വൈറൽ വിവാഹം പോലീസ് കേസായി!! പത്തനംതിട്ട അഗതിമന്ദിരത്തിൽ മൈനർ ഗർഭിണിയായത് മറയ്ക്കാൻ നടത്തിപ്പുകാർ കളിച്ചത് വൻനാടകം

പതിനെട്ട് വയസായാൽ അഗതിമന്ദിരത്തിലെ പെൺകുട്ടികളെ അവിടെ നിന്ന് മാറ്റേണ്ടതുണ്ട്. ചെറുപ്പം മുതൽ വളർത്തിയ കുട്ടിയെ ഇങ്ങനെ വിട്ടുപിരിയുന്നത് ഒഴിവാക്കാൻ നടത്തിപ്പുകാർ തന്നെ സ്വന്തം കുടുംബത്തിലെ യുവാവിനെ കൊണ്ട് അനാഥയായ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച വാർത്ത വലിയ മഹാമനസ്കതയുടെ ഉദാഹരണമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞോടിയത് രണ്ടാഴ്ച മുമ്പാണ്. ഇതിലെ അസ്വാഭാവികതകൾ തുടക്കം മുതൽ വ്യക്തമായിരുന്നു. ഇവർ തന്നെ പുറത്തുവിട്ട ചില വീഡിയോകളും, ചില യൂട്യൂബ് ചാനലകുൾക്ക് ഇവർ നൽകിയ ഇൻ്റർവ്യൂകളിൽ കളളക്കഥ അവതരിപ്പിച്ചതുമാണ് വിനയായത്.

18 വയസ് തികയും മുമ്പേ യുവതി ഗർഭിണിയായിരുന്നു എന്ന് വിവാഹത്തിൻ്റെയും പ്രസവത്തിൻ്റെയും തീയതികളും, ഇവർ തന്നെ വെളിപ്പെടുത്തിയ യുവതിയുടെ പ്രായവും ചേർത്തു വച്ചാൽ വ്യക്തമാകും. ഇത് മുന്നിൽ കണ്ട്, ഏഴാം മാസത്തിലാണ് പ്രസവം നടന്നതെന്ന് ആദ്യം മുതൽ അവർ പറഞ്ഞു. ഇതിന് വിശ്വാസ്യത ഉണ്ടാക്കാൻ കുഞ്ഞിന് തൂക്കം കുറവാണ് എന്നും പലവട്ടം പറഞ്ഞു. “കുഞ്ഞിനെ കുളിപ്പിച്ച് തുടങ്ങിയില്ല ഇതുവരെ. വെയ്റ്റ് കുറവായത് കൊണ്ടാ ഡെലിവറി നേരത്തെയായത്. രണ്ടുമൂന്ന് ദിവസം കൂടുമ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകണം. വെയ്റ്റ് കൂടുന്നില്ല. രണ്ടര കിലോയെങ്കിലും വേണം കുഞ്ഞിനെ കുളിപ്പിക്കാൻ” -ഒരു ഇൻ്റർവ്യൂവിൽ വിശദീകരിച്ചത് ഇങ്ങനെ.

എന്നാൽ അവർ തന്നെ പുറത്തുവിട്ട മറ്റു ചില വീഡിയോകൾ ഈ തട്ടിപ്പ് പൊളിക്കും. പ്രസവശേഷം ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ വീട്ടുകാരെ ഏൽപിക്കുമ്പോൾ തൂക്കം രണ്ടരകിലോ എന്ന്, ജനിച്ച സമയം സഹിതം കൃത്യമായി പറയുന്നത് കേൾക്കാമായിരുന്നു. “2.24 സമയം, രണ്ടര, രണ്ട് അഞ്ഞൂറ് വെയ്റ്റ്” -ഇങ്ങനെയാണ് കുഞ്ഞിനെ കൈമാറിയ നഴ്സുമാർ വീട്ടുകാരോട് പറയുന്നതായി വീഡിയോയിൽ കേൾക്കുന്നത്. ഇതിനെല്ലാം പുറമെ, മാസം തികയാതെ ജനിക്കുന്ന കുട്ടിയെ സാധാരണഗതിയിൽ ഇങ്ങനെ വീട്ടുകാരെ ഏൽപിക്കാറില്ല എന്നതും വ്യക്തമാണ്. തികച്ചും സ്വാഭാവികമായി ജനിച്ചത് പോലെയാണ് ആശുപത്രിയും വീട്ടുകാരും കുട്ടിയെ പരിഗണിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുവതിയെ അഗതിമന്ദിരം നടത്തിപ്പുകാരിൽ ഒരാൾ വിവാഹം ചെയ്തത്. ഈയിടെ കുട്ടി ജനിച്ചതിന് പിന്നാലെ ഇയാളുടെ അമ്മയുടെ രണ്ടാം വിവാഹം ഇവർ ഇരുവരും ചേർന്ന് നടത്തിയതിൻ്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഇതിലും യാതൊരു അസ്വാഭികതയും ഇല്ലാതെ ഇവർ കുട്ടിയെ കൈകാര്യം ചെയ്യുന്നത് കാണാമായിരുന്നു. ഇവയടക്കം വിവരങ്ങൾ പുറത്ത് വന്നതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ ശിശുക്ഷേമ സമിതി അന്വേഷിച്ചത്. ഇതിൻ്റെ റിപ്പോർട്ട് കിട്ടിയതോടെയാണ് പത്തനംതിട്ട പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. പ്രസവം നടന്ന ആശുപത്രിയിൽ നിന്ന് ഡോക്ടറുടെ മൊഴിയടക്കം ശേഖരിച്ചിട്ടുണ്ട്.

Also read : അഴിമതിക്ക് പരാതി നല്‍കിയയാളെ അക്രമിച്ചതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റിനെതിരെ ജാമ്യമില്ലാത്ത വകുപ്പില്‍ കേസ്

അഗതിമന്ദിരത്തിൽ കഴിഞ്ഞ പെൺകുട്ടി എങ്ങനെ ഗർഭിണിയായി, ആരാണ് പീഡിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി പോലീസാണ് അന്വേഷിക്കേണ്ടത്. തൽക്കാലം ആരെയും പ്രതി ചേർത്തിട്ടില്ല. പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്ന യുവാവ് അടക്കം സ്ഥാപനം നടത്തിപ്പുകാരുടെയും മൊഴിയെടുത്താൽ അറസ്റ്റിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് സൂചന. ഗർഭം ധരിക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയിരുന്നില്ല എന്ന വിവരം ആശുപത്രിക്ക് മനസിലായില്ലേ എന്നും ഇത് മറച്ചുവയ്ക്കാൻ ഒത്തുകളിച്ചോ എന്നതും അന്വേഷണ പരിധിയിൽ വരേണ്ടതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top