കോഹ്‌ലിയും ടെസ്റ്റ് മതിയാക്കുന്നു; വിരമിക്കാന്‍ അനുമതി തേടി ബിസിസിഐയെ സമീപിച്ചു; ഇംഗ്ലണ്ടില്‍ ഇന്ത്യ വിയര്‍ക്കും

രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ മുതിര്‍ന്ന ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രക്കറ്റില്‍ നിന്നും വിരമിക്കുന്നു. വിരമിക്കാന്‍ അനുമതി തേടി കോഹ്‌ലി ബിസിസിഐയെ സമീപിച്ചു. ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ് സൂപ്പര്‍ താരത്തിന്റെ തീരുമാനം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ തീര്‍ത്തും പുതിനിരയുമായി ഇന്ത്യക്ക് ഇറങ്ങേണ്ടി വരും. ഇതോടെ കോഹ്‌ലിയോട് വിരമിക്കല്‍ തീരുമാനത്തില്‍ ആലോചന വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂണ്‍ 20നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. ഈ മാസം അവസാനം ടീം പ്രഖ്യാപനത്തിനുള്ള തയാറെടുപ്പിലാണ് സിലക്ഷന്‍ കമ്മറ്റി. അതിനിടെയാണ് പരമ്പരയ്ക്ക് മുമ്പ് വിരമിക്കണം എന്ന ആവശ്യം കോഹ്‌ലി മുന്നോട്ടുവച്ചത്. ബിസിസിഐ കോഹ്‌ലിയുമായി ആശയവിനിമയം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
രണ്ട് മുതിര്‍ന്ന താരങ്ങള്‍ ഒരുമിച്ച് വിരമിക്കുന്ന ദോഷം ചെയ്യുമെന്ന നിലപാടിലാണ് ബിസിസിഐ. ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കോഹ്‌ലിയുടെ റെക്കോര്‍ഡ് മോശമാണ്. അവസാനം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 190 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെയാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് താരം എത്തിയത്.
രാജ്യത്തിനായി 123 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കോഹ്‌ലി 9230 റണ്‍സ് നേടിയിട്ടുണ്ട്. 30 സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും വിരമിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here