യുഡിഎഫ് വഞ്ചിച്ചു; എന്‍ഡിഎ തന്നത് ചായയും വടയും മാത്രം; അവഗണനയെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖര്‍

കാമരാജ് കോണ്‍ഗ്രസിന് മുന്നില്‍ യുഡിഎഫ് വാതില്‍ പൂട്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി വിഷ്ണുപുരം ചന്ദ്രശേഖര്‍.
വാതില്‍ പൂട്ടിയെങ്കില്‍ അതിന്റെ താക്കോല്‍ അവരുടെ കൈവശം തന്നെ ഇരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഒരു മുന്നണിയിലേക്കും പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടില്ല. പ്രതിപക്ഷ നേതാവിനോട് തര്‍ക്കിക്കാനില്ല. ഉണ്ടായ തെറ്റിദ്ധാരണ കാമരാജ് കോണ്‍ഗ്രസ് തിരുത്തുമെന്നും വിഷ്ണുപുരം പറഞ്ഞു.
യുഡിഎഫുമായി അങ്ങോട്ട് പോയി ചര്‍ച്ച നടത്തിയിട്ടുണ്ട്. നാല് മാസം മുന്‍പാണ് ചര്‍ച്ച ചെയ്തത്. കാമരാജ് കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിക്കരുതെന്ന് ഫോണ്‍ വിളിച്ച് പറഞ്ഞതാണ്. എന്നാല്‍ അത് പരിഗണിക്കാതെയാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപനം നടത്തിയത്. യുഡിഎഫിനെ താനല്ല അവര്‍ തങ്ങളെയാണ് വഞ്ചിച്ചതെന്നും വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു.
11 വര്‍ഷമായി എന്‍ഡിഎയില്‍ പ്രവര്‍ത്തിച്ചിട്ട് ലഭിച്ചത് ചായയും വടയും മാത്രമാണ്. എപ്പോഴും ബിജെപി സ്വീകരിക്കുന്നത് ചിറ്റമ്മ നയമാണ്. രാജീവ് ചന്ദ്രശേഖര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രം എന്‍ഡിഎയില്‍ മുന്നണിയില്‍ തുടരും. അവഗണന തുടരുകയാണെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരെ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ട്. എല്ലാവരും ഇക്കാര്യം ഓര്‍മിക്കണം എന്നും വിഷ്ണുപുരം മുന്നറിയിപ്പ് നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here