ചത്തീസ്ഗഡിൽ നടന്നത് മനുഷ്യകടത്തെന്ന് വിശ്വഹിന്ദു പരിഷത്ത്; ഭാരതത്തെ സുവിശേഷവൽക്കരിക്കാൻ കേരളീയ ക്രൈസ്തവ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നെന്നും ആരോപണം

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്ത്. കന്യാസ്ത്രീകൾ പ്രതികൾ ആവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത്’ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അനിൽ വിളയിൽ.
പ്രലോഭനത്തിലൂടെയും സാമ്പത്തിക വാഗ്ദാനങ്ങളിലൂടെയും നടത്തുന്നതോ നടപ്പാക്കാൻ ശ്രമിക്കുന്നതോ ആയ മതപരിവർത്തന ശ്രമങ്ങളെ തടയാനും മനുഷ്യകടത്ത് തടയാനുമുള്ള നിയമങ്ങൾ നിലനിൽക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ് . 1968 ൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോൾ ഭരണം നടത്തിയിരുന്ന കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന മധ്യപ്രദേശ് ധർമ്മസ്വാതന്ത്ര്യ നിയമ പ്രകാരവും മനുഷ്യ കടത്ത് തടയൽ നിയമപ്രകാരവുമാണ് ഇപ്പോൾ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹൈന്ദവ മേഖലകൾ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാകണം. കന്യാസ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന കുട്ടികളിൽ പ്രായപൂർത്തി ആകാത്തവരും ഉണ്ടായിരുന്നു. അപ്രകാരമുള്ള കുട്ടികളിൽ ഒരാൾ തന്നെ നിർബന്ധിച്ചാണ് ആഗ്രയിലേക്ക് കന്യാസ്ത്രീകൾ കൊണ്ടുപോകുന്നത് എന്ന് പോലീസിൽ മൊഴി കൊടുത്തതായി വ്യക്തമായ തെളിവുകൾ ലഭ്യമാണ്.
ഈ സാഹചര്യത്തിൽ മതപരിവർത്തനത്തിനു വേണ്ടിയുള്ള മനുഷ്യക്കടത്താണ് നടക്കുന്നതെന്ന് ധാരണയിൽ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയാണ് ഉണ്ടായത്. കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നും നിയമ വിരുദ്ധ നടപടികൾ ഉണ്ടായ സാഹചര്യത്തിൽ പോലീസിൽ വിവരമറിയിക്കുക എന്ന സാധാരണ നടപടി മാത്രമാണ് അവിടെ ഉണ്ടായത്.
ഇപ്രകാരമുള്ള എതിർപ്പുകളെ ആസൂത്രിതമായ ഗൂഢാലോചന ആണെന്ന് പറയുകയും അപ്രകാരമുള്ള കാര്യങ്ങൾ ചെയ്യുന്നത് വിശ്വഹിന്ദു പരിഷത്ത് – ബജരംഗ്ദൾ ഉൾപ്പെടെയുള്ള സംഘ പ്രസ്ഥാനങ്ങൾ ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന നടപടി അപലപനീയമാണെന്നും. കാര്യങ്ങൾ വ്യക്തമായി പഠിച്ച് പ്രതികരിക്കുകയും ആസൂത്രിത മതപരിവർത്തന ശ്രമങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും അതിൽ നിന്ന് പിന്തിരിപ്പിക്കാനുമാണ് സിബിസിഐ നേതൃത്വം ചെയ്യേണ്ടതെന്നും ഇതിന് വിരുദ്ധമായി ഏത് സംഭവം ഉണ്ടായാലും അതിൻ്റെ ഉത്തരവാട്ദിത്വം സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് കെട്ടിവെക്കുന്ന നടപടിയെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി എതിർക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here