വിമാനത്തിലേറ്റവും സുരക്ഷിതം 11A സീറ്റാണോ? വിശ്വാസ് കുമാറിൻ്റെ അതിജീവനത്തിന് പിന്നിൽ…

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 242 പേരുമായി തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോള്‍ ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാര്‍. ലോകം മുഴുവന്‍ അദ്ഭുതത്തോടെയാണ് വിശ്വാസിനെ നോക്കുന്നത്. എമര്‍ജന്‍സി ഡോറിന് സമീപമുള്ള സീറ്റില്‍ ഇരുന്നതാണ് ഈ രക്ഷപ്പെടലിന് കാരണം. 11A എന്നത് ബോയിങ് 787 ശ്രണിയിൽപെട്ട വിമാനത്തിലെ സ്‌പെഷ്യല്‍ സീറ്റാണ്.

11 A സീറ്റിന്റെ പ്രത്യേകതകള്‍

ബോയിങ് 787 വിമാനത്തില്‍ 11 എന്ന സീറ്റുനിര പ്രധാനമാണ്. ഈ നിരയിലെ രണ്ട് വശത്തും എമര്‍ജന്‍സി വാതിലുണ്ട് എന്നതാണ് കാരണം. രണ്ടു ഭാഗത്തും ചിറകിന് മുകളിലേക്ക് ഈ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാം. വിമാനത്തില്‍ തീപിടുത്തം അടക്കം എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷപ്പെടാനാണ് ഈ സംവിധാനം. ഈ സീറ്റില്‍ യാത്രക്കാരില്ലാതെ പറക്കാന്‍ കഴിയില്ല. എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടായാല്‍ ഡോര്‍ തുറക്കാനാണ് ഇവിടെ ആളെ ഉറപ്പാക്കുന്നത്.

യാത്രക്കാരിൽനിന്ന് ശാരീരിക ക്ഷമതയുള്ള, വിവിധ ഭാഷകള്‍ വശമുള്ള ഒരാളെ കണ്ടെത്തി ജീവനക്കാര്‍ ഇതിലേക്ക് മാറ്റിയിരുത്തും. കുട്ടികളുമായി യാത്ര ചെയ്യുന്നവർ, ഗര്‍ഭിണികള്‍, മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവർ തുടങ്ങിയവരെ ആരെയും ഈ സീറ്റിലേക്ക് പരിഗണിക്കില്ല. എമര്‍ജന്‍സി സംഭവിച്ചാല്‍ പെട്ടെന്ന് ഉണർന്ന് പ്രവർത്തിക്കാൻ കഴിവുള്ള ആളുകളെയാണ് ആ സീറ്റിലേക്ക് പരിഗണിക്കുക.

ബിസിനസ് ക്ലാസ് കഴിഞ്ഞ്, ഇക്കണോമി ക്ലാസിൻ്റെ മുൻനിരയാണ് 11. കോഴിക്കോട് സ്വദേശി ജംഷാദ് കെ. എന്നയാൾ ഇക്കഴിഞ്ഞ മെയ് മാസത്തിൽ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഈ സീറ്റിലിരിക്കാൻ ഫ്ളൈറ്റ് അറ്റൻഡൻ്റ് ക്ഷണിച്ചതിനെക്കുറിച്ച് ഇന്നലെ ഫെയ്സ്ബുക്കിൽ എഴുതിയിരുന്നു.

ഈ സീറ്റിലിരുന്ന വിശ്വാസ് വിമാനം ഇടിച്ചിറങ്ങിയതോടെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇപ്പോൾ അഹമ്മദാബാദിൽ ആശുപത്രിയില്‍ ചികിത്സയിലാണ് വിശ്വാസ് കുമാര്‍. രക്ഷപ്പെടലിനെ കുറിച്ച് വിശ്വാസ് പറയുന്നത് ഇങ്ങനെ:

“ഞാന്‍ ഇരുന്ന വശം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പതിച്ചു. വാതില്‍ തകര്‍ന്നപ്പോള്‍ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാന്‍ പുറത്തേക്ക് ചാടി. ഹോസ്റ്റലിൻ്റെ ഗ്രൗണ്ട് ഫ്ളോറിന് അടുത്തായിട്ടാണ് ഞാന്‍ ഇറങ്ങിയത്. കെട്ടിടത്തിന്റെ മതില്‍ എതിര്‍വശത്തായിരുന്നു. ആര്‍ക്കും അതുവഴി പുറത്തുവരാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടര്‍ന്നു. എന്റെ കൈയില്‍ പൊള്ളലേറ്റു. എന്റെ കണ്‍മുമ്പില്‍വെച്ചാണ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍ മരിച്ചത്”.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top