പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകന്‍ പിടിയില്‍; പൊക്കിയത് തമിഴ്‌നാട് ക്യൂ ബ്രാഞ്ച്

തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകന്‍ പിടിയില്‍. രണ്ടുമാസം ഒളിവില്‍ കഴിഞ്ഞ ബാലമുരുകനെ തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് പിടികൂടിയത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെങ്കാശിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. കൊലപാതകമടക്കം 53 കേസില്‍ പ്രതിയായ ബാലമുരുകന്‍ നവംബര്‍ മൂന്നിനാണ് വിയ്യൂര്‍ ജയിലിനു മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്.
കേരളത്തില്‍ ഒരു കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബാലമുരുകനെ തമിഴ്‌നാട് കോടതിയില്‍ ഹാജരാക്കാനാണ് കൊണ്ടുപോയിരുന്നു. തമിഴ്‌നാട് പോലീസാണ് പ്രതിയെ കൊണ്ടുപോയത്. എന്നാല്‍ തിരികെ എത്തിക്കുന്ന സമയത്ത് ബാലമുരുകന്‍ രക്ഷപ്പെടുകയായിരുന്നു. ജയിലിന് സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങഴിച്ചപ്പോഴാണ് ഓടി രക്ഷപ്പെട്ടത്. അന്ന് മുതല്‍ തമിഴ്‌നാട് പോലീസ് വ്യാപക തിരച്ചില്‍ നടത്തുക ആയിരുന്നു.
പോലീസിന്റെ കണ്ണ് വെട്ടിച്ച് വേഷം മാറി കഴിഞ്ഞു വരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഊട്ടുമല പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ മധുര പാളയംകോട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ സിറ്റി പോലീസിന് പ്രതിയെ കൈമാറുന്നത് അടക്കം തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കും.
നേരത്തേയും സമാന രീതിയില്‍ ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് കടയം സ്വദേശിയായ ബാലമുരുകനെ തമിഴ്‌നാട്ടിലെ കവര്‍ച്ചാകേസില്‍ 2021ല്‍ മറയൂരില്‍ നിന്നാണ് കേരള പൊലീസ് പിടിച്ചു നല്‍കിയത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബാലമുരുകന്‍ മറയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തിയാണ് പ്രതികാരം ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here