‘പൊട്ടനെ ചെട്ടി ചതിക്കും, ചെട്ടിയെ ദൈവം ചതിക്കും’ !! കേന്ദ്രത്തിൻ്റെ വിഴിഞ്ഞം പത്രപരസ്യത്തില്‍ മുഖ്യമന്ത്രി ഔട്ട്

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം നടത്താനിറങ്ങിയ പിണറായി സര്‍ക്കാരിന് കേന്ദ്രംവക എട്ടിന്റെ പണി. തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇന്ന് പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ മാത്രം. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പോലും, കഴിഞ്ഞ വര്‍ഷം നടന്ന തുറമുഖ ട്രയല്‍ റണ്ണിന്റെ വേളയില്‍ പറയാതിരുന്ന പിണറായിയും കൂട്ടരും കേന്ദ്രത്തിൻ്റെ പുതിയ സമീപനത്തില്‍ നാണംകെട്ട് നാമാവശേഷമായി.

വിക്സിത് ഭാരത് 2047ന്റെ ഭാഗമാണ് പദ്ധതി എന്നാണ് ഷിപ്പിങ് മന്ത്രാലയം നല്‍കിയ പരസ്യത്തില്‍ പറയുന്നത്. ഈ പരസ്യത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ പേരും പടവും ഒഴിവാക്കിയതിൽ മുറുമുറുപ്പും പ്രതിഷേധവും ഉണ്ടെങ്കിലും അവസാന നിമിഷം ഒന്നും ചെയ്യാനാവാത്ത ഗതികേടിലാണ് സംസ്ഥാന സര്‍ക്കാർ. പദ്ധതി പൂർണമായും കേന്ദ്രത്തിൻ്റേത് എന്ന മട്ടിലാണ് പരസ്യം. പ്രധാനമായും ഇംഗ്ലീഷ് പത്രങ്ങള്‍ക്കാണ് കേന്ദ്രം പരസ്യം നല്‍കിയത്. മലയാളത്തില്‍ മാധ്യമം പത്രത്തിലും പരസ്യമുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ച നടക്കുന്ന തുറമുഖ കമ്മിഷനിങ്ങിനാണ് അദ്ദേഹം എത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് തുറമുഖത്ത് ചടങ്ങ്.

പ്രതിപക്ഷ നേതാവിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ വിമര്‍ശനം ഉയര്‍ന്നതോടെ തുറമുഖമന്ത്രി വി എന്‍ വാസവന്‍ പേരിനൊരു കത്തയച്ചു. അദ്ദേഹത്തിന്റെ റോള്‍ എന്താണെന്നോ, സദസിലാണോ വേദിയിലാണോ ഇരിപ്പടം എന്നുപോലും അതിലില്ല. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഒരു ചടങ്ങ് വിഴിഞ്ഞത്തുണ്ട്, അതിൽ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്ന് മാത്രമാണ് കത്തിൽ ഉണ്ടായിരുന്നത്. തുറമുഖം കൊണ്ടുവന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നാണ് വി ഡി സതീശന്‍ പ്രതികരിച്ചത്.

വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കുകയാണ് സംസ്ഥാന സർക്കാർ എന്നാണ് ഇതോടെ വിമർശനം ഉയർന്നത്. ഇതേ വിമർശനമാണ് ഇന്നത്തെ പത്ര പരസ്യത്തിലൂടെ കേന്ദ്ര സർക്കാരും ക്ഷണിച്ചു വരുത്തുന്നത്. പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ പല കരാറുകളും നടപ്പാക്കിയിട്ടില്ല. പുനരധിവാസത്തിന് വേണ്ടിയുള്ള 475 കോടിയുടെ പാക്കേജും യാഥാര്‍ത്ഥ്യമായിട്ടില്ല. ഒമ്പത് വര്‍ഷമായി റെയില്‍ റോഡ് കണക്ടിവിറ്റി ഉണ്ടാക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top