ആള്‍ക്കൂട്ടക്കൊലക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് ആവര്‍ത്തിച്ച് സിപിഎം നേതാക്കള്‍; ബംഗ്ലാദേശിയാണോ എന്ന ചോദ്യം വിദ്വേഷ രാഷ്ട്രീയം

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ രാംനാരയണ്‍ ബകേല്‍ കൊല്ലപ്പെട്ട് ആഞ്ചാം നാളില്‍ രാഷ്ട്രീയ ആരോപണം കടുപ്പിച്ച് സിപിഎം. ആദ്യ ദിവസങ്ങളിലൊന്നും ഉന്നയിക്കാത്ത പ്രതികളുടെ ആര്‍എസ്എസ് ബന്ധമാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്. ബംഗ്ലാദേശി ആണോ എന്ന് ചോദിച്ചാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നിലെ വിദ്വേഷ രാഷ്ട്രീയം തിരിച്ചറിയണം എന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.

മന്ത്രി എംബി രാജേഷാണ് ആദ്യം ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്. പ്രതികള്‍ സംഘപരിവാറുകാരണെന്ന് മന്ത്രി ആരോപിച്ചു. ബംഗ്ലാദേശി ആണോ എന്ന് ചോദിച്ചാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നിലെ വിദ്വേഷ രാഷ്ട്രീയം തിരിച്ചറിയണം. ചിലര്‍ ഇക്കാര്യം മറച്ചുവയ്ക്കാനാണ് ശ്രമിക്കുകയാണ്. പ്രതികളില്‍ ആര്‍ക്കെങ്കിലും വിദൂരമായ സിപിഎം ബന്ധമുണ്ടെങ്കില്‍ ഇങ്ങനെ ആയിരിക്കില്ല മാധ്യമങ്ങള്‍ പ്രതികരിക്കുക എന്നും മന്ത്രി പറഞ്ഞു.

പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംബി ഗോവിന്ദനും സമാനമായ ആരോപണം ഉന്നയിച്ചു. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണ് എന്നാണ് എംവി ഗോവിന്ദനും പറയുന്നത്. എന്നാല്‍ ഇതിന് അടിസ്ഥാനമായ ഒരു കാരണവും സിപിഎം നേതാക്കള്‍ പറയുന്നതുമില്ല. ബുധനാഴ്ചയാണ് മോഷ്ടാവെന്ന് ആരോപിച്ച്് അന്യസംസ്ഥാന തൊഴിലാളി രാംനാരായണിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

15 പേരില്‍ അധികം വരുന്ന ആള്‍ക്കൂട്ടമാണ് രാംനാരായണിനെ മര്‍ദിച്ചത്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇതുവരെ അഞ്ചുപേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലും പ്രതികളായവരാണ് നിലിവില്‍ അറസ്റ്റിലായിരിക്കുന്ന അഞ്ചുപേരും്. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഒന്നില്‍ സമര്‍പ്പിച്ച റിപ്പാര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഒന്നാംപ്രതി അട്ടപ്പള്ളം കല്ലങ്കാട് അനുവിനെതിരേ മാരകായുധങ്ങളുമായുള്ള ആക്രമണം, അടിപിടി എന്നിവയ്ക്ക് വാളയാര്‍ സ്റ്റേഷനില്‍ പത്തും കസബ സ്റ്റേഷനില്‍ അഞ്ചും കേസുകളുണ്ട്. രണ്ടാംപ്രതി പ്രസാദും മൂന്നാംപ്രതി മുരളിയും രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നാലാംപ്രതി ആനന്ദനെതിരേ ഒരു കേസുണ്ട്. അഞ്ചാം പ്രതി വിപിന്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ രണ്ടു കേസുകളിലും വാളയാര്‍ സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top