അമ്മയെ കൊന്ന് സുഹൃത്ത് തട്ടിക്കൊണ്ടുപോയ ഒന്‍പതു വയസുകാരിയെ കണ്ടെത്തി; കുട്ടി സുരക്ഷിത; പ്രതി ഒളിച്ചത് വനത്തിൽ

വയനാട് മാനന്തവാടി അപ്പപ്പാറയില്‍ 34കാരി പ്രവീണയെ ക്രൂരമായി കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടുപോയ സുഹൃത്ത് ദിലീഷിനെ കണ്ടെത്തി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി സുരക്ഷിതയാണ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയെ ഒപ്പം താമസിച്ചിരുന്ന ദിലീഷ് കൊന്നത്. പ്രീവണയുടെ മൂത്തമകളായ 14കാരിക്കും പരിക്കേറ്റിട്ടുണ്ട്. കഴുത്തിനും ചെവിക്കും പരിക്കേറ്റ കുട്ടി വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കൊല നടത്തിയ വീടിന് സമീപമുള്ള വനത്തില്‍ നിന്നാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ തന്നെ പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങിയിരുന്നു. ഡ്രോണ്‍ പരിശോധന അടക്കം നടത്തി. ഇതിനിടെ പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും പുതുപ്പും കണ്ടെത്തി. ഇതോടെയാണ് ഈ മേഖലയില്‍ പരിശോധന ശക്തമാക്കിയത്. നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പ്രതിയേയും കുട്ടിയേയും കണ്ടെത്തിയത്.
കൊലപാതകം എന്തിനായിരുന്നു എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇരുവരം തമ്മില്‍ തര്‍ക്കം പതിവായിരുന്നു എന്നാണ് വിവരം. വിവാഹമോചിത ആയ ശേഷമാണ് പ്രവീണ രണ്ടു മക്കളെയും കൂട്ടി ദിലീഷിനൊപ്പം താമസം തുടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here