ഇന്ത്യ പിന്നോട്ടില്ലെങ്കിൽ ട്രംപ് കടുപ്പിക്കും… വിരട്ടലുമായി വൈറ്റ് ഹൗസ്

അമേരിക്കയുടെ താരിഫ് നയത്തിനെതിരെ ഇന്ത്യ നയതന്ത്രപരവും സാമ്പത്തികവുമായ പ്രതിരോധങ്ങൾ തീർക്കുന്നതിൽ പ്രതിഷേധവുമായി വൈറ്റ് ഹൗസ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ വിപണി തുറന്നില്ലെങ്കിൽ പ്രസിഡൻ്റ് ട്രംപ് തന്റെ നിലപാട് കടുപ്പിക്കും എന്നാണ് യുഎസ് ദേശീയ സാമ്പത്തിക കൗൺസിൽ ഡയറക്‌ടറും വൈറ്റ് ഹൗസ് ഉപദേഷ്‌ടാവുമായ കെവിൻ ഹാസെറ്റ് പറയുന്നത്.
“ഇന്ത്യ പിന്മാറിയില്ലെങ്കിൽ പ്രസിഡന്റ് ട്രംപ് ഒരു വിട്ടുവീഴ്‌ചയും ചെയ്യുമെന്ന് കരുതുന്നില്ല, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു” -വൈറ്റ് ഹൗസിൽ നിന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഉൽപ്പന്നങ്ങളെ വിലക്കുന്ന നിലപാടിൽ നിന്നും ഇന്ത്യ പിന്മാറിയില്ലെങ്കിൽ ട്രംപിൻ്റെ നിലപാട് കൂടുതൽ കഠിനമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
“ഇതൊരു സങ്കീർണമായ പ്രശ്നമാണ്, സമാധാനത്തിനും ദശലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനും ഉള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ അമേരിക്കക്കായി വിപണി തുറക്കാത്തത് ഇന്ത്യയുടെ പിടിവാശിയാണെന്നും ഹാസെറ്റ് പറഞ്ഞു.
അമേരിക്കയുടെ താരിഫ് നയങ്ങൾക്കെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധ ശ്രമങ്ങൾ അമേരിക്കയെ അസ്വസ്ഥപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് വൈറ്റ് ഹൗസിൽ നിന്നുള്ള ഈ പ്രതികരണം എന്ന് വിലയിരുത്തപ്പെടുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായതോടെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യൻ മാർക്കറ്റ് സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. അമേരിക്കക്കെതിരെയുള്ള പ്രതിരോധത്തോടൊപ്പം സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിച്ച് സ്വയംപര്യാപ്തമാകാൻ ഉള്ള ശ്രമങ്ങളിലാണ് ഇന്ത്യ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here