വിശാലഹൃദയനും നന്മ നിറഞ്ഞവനുമായ ഭര്‍ത്താവ്; നാല് മക്കളുടെ അമ്മയായ ഭാര്യയെ കാമുകന് വിട്ടുകൊടുത്തു; ജീവനാണ് പ്രധാനം

രാം ചരണ്‍ എന്ന 47 കാരനായ ഭര്‍ത്താവിന്റെ സത്യവാങ്മൂലം വായിക്കുമ്പോള്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ചേക്കാം, അല്ലെങ്കില്‍ നെറ്റി ചുളിച്ചേക്കാം, പക്ഷേ സത്യമതാണ്. 20 കൊല്ലം തന്റെ നാല് മക്കളുടെ അമ്മയും ഭാര്യയും ആയിരുന്ന 40കാരിയായ ജാനകി ദേവിയെ പൂര്‍ണമനസോടെ കാമുകനൊപ്പം പോകാന്‍ അനുവദിച്ചിരിക്കുകയാണ് വിശാല ഹൃദയനായ രാം ചരണ്‍. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ നഗര്‍ ജില്ലയിലെ പര്‍സ മുര്‍ത്ത ഗ്രാമത്തിലാണ് സംഭവം.

രാംചരണ്‍ ദീര്‍ഘ നാളായി മുംബൈയില്‍ ടൈലിന്റെ ജോലി ചെയ്യുക ആയിരുന്നു. ഭര്‍ത്താവിന്റെ അഭാവം സൃഷ്ടിച്ച ഏകാന്തതയില്‍ ഭാര്യ ജാനകി മെല്ലെ തൊട്ടടുത്ത ഗ്രാമത്തിലെ 24കാരനായ സോനു പ്രജാപതിയുമായി അടുപ്പത്തിലായി. അടുപ്പം പ്രണയമായി, വേര്‍പിരിയാനാവാത്ത വിധം അവര്‍ ഒന്നായി. ഒരു വര്‍ഷം മുമ്പ് കോടതിയില്‍ വെച്ച് വിവാഹിതരായി ഒരുമിച്ച് താമസവും തുടങ്ങി. ആറേഴ് മാസം സോനുവിനൊപ്പം താമസിച്ച ശേഷം ഒരു സുപ്രഭാതത്തില്‍ കുറ്റബോധത്താല്‍ വിവശയായി രാംചരണിനോട് മാപ്പ് പറഞ്ഞ് വീണ്ടും ഭാര്യ മടങ്ങിയെത്തി. ഒരുമിച്ച് താമസവും തുടങ്ങി.

മൂഷിക സ്ത്രി വീണ്ടും മൂഷിക സത്രീയായി എന്നു പറഞ്ഞ പോലെ ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ ജാനകി വീണ്ടും സോനുവിന്റെ അടുത്തേക്ക് പോയി. അതോടെ സകല നിയന്ത്രണവും വിട്ട രാംചരണ്‍ ഇനി തനിക്കി ഭാര്യയെ വേണ്ടെന്ന തീരുമാനത്തിലെത്തി. ജാനകിക്കെതിരെ ഭവാനി ഗഞ്ച് പോലീസ് സ്റ്റേഷനില്‍ സോനുവിനെ പ്രതിയാക്കി ഒരു പരാതി കൊടുത്തു. തന്റെ ഭാര്യയെ സോനു തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതിയുടെ കാതല്‍. ഈ മാസം 20ന് രാം ചരണ്‍ യൂ ടേണ്‍ അടിച്ചു. സോനുവിനെതിരെ കൊടുത്ത പരാതി നിരുപാധികം പിന്‍വലിച്ചു. ഇനി മുതല്‍ തനിക്ക് ജാനകി ദേവിക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും സോനുവിനൊപ്പം അവള്‍ താമസിക്കുന്നതിന് പൂര്‍ണ സമ്മതമാണെന്നും കാണിച്ച് ഒരു സത്യവാങ്മൂലം എഴുതി നല്കി.

സോനുവിന്റേയും ജാനകിയുടേയും താല്‍പര്യ പ്രകാരം മക്കള്‍ തനിക്കൊപ്പമാണ്. ഭാര്യ ഓടിപ്പോയതില്‍ എനിക്ക് പരാതി ഇല്ല. അരുതാത്തത് എന്തോ തനിക്ക് സംഭവിക്കുമെന്ന് ഭയപ്പെടുന്നുണ്ട്. ഭാര്യ ജാനകിയില്‍ നിന്ന് അക്രമണം ഉണ്ടാകാനിടയുണ്ട്. അതു കൊണ്ട് താന്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ല. അവള്‍ പണ്ടൊരിക്കല്‍ ഒളിച്ചോടി പോയി തിരിച്ചു വന്ന് മാപ്പ് പറഞ്ഞപ്പോ താന്‍ സ്വീകരിച്ചതാണ്. എന്നിട്ട് വീണ്ടും ഓടിപ്പോയി. സ്ഥിരതയില്ലാത്ത സ്വഭാവമുള്ള ഇവരെ തനിക്കിനി വേണ്ടായെന്നും സോനുവിന് വിട്ടുകൊടുക്കുന്നതില്‍ പൂര്‍ണ സമ്മതമാണെന്നും രാം ചരണ്‍ പോലീസിന് സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തു. ഇനി അവള്‍ തിരിച്ചു വന്നാലും വീട്ടില്‍ കേറ്റില്ലെന്നും തനിക്കിനി അവളെ വേണ്ടന്നു കൂടി സത്യവാങ്മൂലത്തില്‍ എഴുതി ചേര്‍ത്ത് 20 വര്‍ഷത്തെ ദാമ്പത്യത്തിന് അയാള്‍ സുല്ലിട്ടു.

നാലു മക്കളില്‍ ഏറ്റവും മൂത്ത കുട്ടിക്ക് 18 വയസും ഏറ്റവും ഇളയ കുഞ്ഞിന് എട്ടു വയസുമാണുള്ളത്. മക്കളുമൊത്ത് സ്വസ്ഥമായി ജീവിച്ചാ മതിയെന്നാണ് രാം ചരണിന്റെ ആഗ്രഹം. ഇനിയൊരു കല്യാണം വേണ്ടെന്നും അയാള്‍ പോലീസിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top