ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് പാക്ക് ഡിപ്ലോമാറ്റ്…. വീണ്ടും പ്രകോപനം

ജമ്മുകാശ്മീർ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യക്കെതിരെ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. സൈനികമായി ആക്രമിക്കുകയോ ജലവിതരണം മുടക്കുകയോ ചെയ്താൽ ആണവായുധങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് റഷ്യയിലെ പാക് നയതന്ത്രജ്ഞൻ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.
പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ ഇന്ത്യ സൈനികാക്രമണം നടത്താൻ പദ്ധതിയിടുന്നതായി വിവരം ചോർന്നു കിട്ടിയിട്ടുണ്ട്. അങ്ങനെ ഉണ്ടായാൽ സർവശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കും. ആണവായുധങ്ങൾ ഉൾപ്പെടെ മുഴുവൻ ആയുധ ശേഖരവും ഇതിന് ഉപയോഗിക്കുമെന്നും ആണ് ജമാലി പറഞ്ഞത്.
റഷ്യൻ ടിവി ചാനലായ ആർടിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഖാലിദ് ജമാലിയുടെ പരാമർശങ്ങൾ. ഇന്ത്യൻ മാധ്യമങ്ങളെയും ജമാലി വിമർശിച്ചു. ഇന്ത്യയിലെ മാധ്യമങ്ങളും അവർ പുറത്തുവിടുന്ന നിരുത്തരവാദപരമായ പ്രസ്താവനകളും പാക്കിസ്ഥാനെ പ്രകോപിപ്പിക്കുന്നത് ആണെന്നും മുഹമ്മദ് ഖാലിദ് പറഞ്ഞു.
അതിനിടെ വ്യോമസേന മേധാവിയുമായി പ്രധാനമന്ത്രി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കരസേന, നാവികസേന മേധാവികളെ നേരത്തെ കണ്ടിരുന്നു. പ്രതിരോധ മേഖലയിലെ ഉന്നതരുമായി നടത്തിയ യോഗത്തിൽ പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള ഏതു നടപടിയും സ്വീകരിക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിരുന്നു.
Also Read: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണമില്ല; ഹർജി പിൻവലിപ്പിച്ച് സുപ്രീം കോടതി
ചെനാബ് നദിയിലെ ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തിക്കൊണ്ട് നിർണായക നീക്കവും ഇന്ത്യ നടത്തി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കൃഷിക്ക് ഇത് പ്രതിസന്ധി ഉണ്ടാക്കിയേക്കും. ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here