സ്ത്രീയുടെ നഗ്ന മൃതദേഹം ചാക്കിട്ട് മൂടിയ നിലയില്‍; സമീപം മദ്യലഹരിയില്‍ വീട്ടുടമ; കസ്റ്റഡയില്‍ എടുത്ത് പോലീസ്

കൊച്ചി കോന്തുരുത്തിയില്‍ സ്ത്രീയുടെ നഗ്ന മൃതദേഹം ചാക്കു കൊണ്ടു മൂടിയ നിലയില്‍. പനമ്പള്ളി നഗറിനും കടവന്ത്രയ്ക്കും ഇടയ്ക്കുള്ള കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് വീട്ടുടമ ജോര്‍ജിനെ മദ്യലഹരിയില്‍ മതിലില്‍ ചാരി ഇരിക്കുന്ന നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇയാളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
പുലര്‍ച്ചെ ജോര്‍ജ് ചാക്ക് അന്വേഷിച്ച് സമീപത്തെ വീടുകളില്‍ എത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു ഈ സമയത്തെല്ലാം ജോര്‍ജ്. ഒരു നായ ചത്തു കിടക്കുന്നു എന്ന് പറഞ്ഞാണ് ചാക്ക് ചോദിച്ച് എത്തിയത്. അയല്‍വാസികളാരും ഇയാള്‍ക്ക് ചാക്ക് നല്‍കിയതുമില്ല. തുടര്‍ന്ന് സമീപത്തെ ഒരു കടയില്‍നിന്നാണ് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചു. ഇതിനുപിന്നാലെയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള ഇടവഴിയില്‍ ചാക്കില്‍കെട്ടിയ മൃതദേഹം കണ്ടെത്തിയത്.
ഹരിത കര്‍മസേനാംഗങ്ങളാണ് മൃതദേഹം ആദ്യംകണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിക്കുക ആയിരുന്നു.മൃതദേഹത്തിന് അരികില്‍ ജോര്‍ജ് ഉറങ്ങുകയായിരുന്നു എന്നാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ജോര്‍ജിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യംചെയ്യുകയാണ്. മൃതദേഹത്തില്‍ പരിക്കുണ്ടായിരുന്നു.
ഹോംനഴ്സായി ജോലിചെയ്തിരുന്നയാളാണ് ജോര്‍ജ്. ഇയാള്‍ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. മകന്‍ യുകെയിലാണ്. മകള്‍ പാലായിലാണ് താമസിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here